Wednesday, September 7, 2011


ഉത്രാട പുലരിയിലെ ഊഷ്മളമായ കാത്തിരിപ്പ്‌ ..
ഒടുവില്‍ ഉദിച്ചുണര്‍ന്നു അസ്തമിച്ചുറങ്ങുന്ന കേവലം ഒരു ദിവസമല്ല ഓണം  ..

അറിഞ്ഞുകൊണ്ട് ,നെടുവീര്‍പ്പോടെ നഷ്ടപ്പെടുത്തുന്ന ,
വിലപിടിപ്പുള്ളവയെ ഓര്‍ത്തുള്ള നിരാശകളെ ,
കുട്ടിക്കാലത്തെയും   മുത്തശ്ശിക്കഥകളുടെയും ഓര്‍മ്മകള്‍ കൊണ്ടു മൂടിവെക്കാന്‍ ഒരു ദിനം..

വിലയ്ക്ക് വാങ്ങിയ പൂവിറുത്തുകൂട്ടി വെളുത്ത   മിനുമിനുപ്പുള്ള  ടൈലുകളില്‍ നിരത്തിവെച്ചു..
റെഡിമെയ്ഡ്  സദ്യയിലും രുചിയുടെ അളവെടുപ്പുകള്‍ നടത്തി..

അപ്പോഴും ചുണ്ടില്‍ ഊറിയ പുഞ്ചിരിക്കു പിന്നില്‍ പ്രവാസിയായി  
സഹമുറിയന്മാരോടൊപ്പം  പതിനാറോളം കറികള്‍ ചേര്‍ത്തു സദ്യയുണ്ടാക്കി,
നാട്ടിന്‍റെ ഹൃദ്യമായ ഓര്‍മകൂട്ടിക്കുഴച്ചു കഴിച്ച  
കഴിഞ്ഞ മൂന്ന് ഓണക്കാലത്തിന്റെ അഹങ്കാരമാകണം...


ഇന്ന് വായുകടക്കാത്ത ജനസഞ്ചയങ്ങള്‍ക്കിടയില്‍ , വില്‍പ്പനയ്ക്ക് വെച്ച പലതരം ഓണങ്ങള്‍ക്കിടയില്‍ ,  തിങ്ങിഞെരുങ്ങി ഞാന്‍ തേടിവന്ന ഓണം തിരയുമ്പോള്‍ ..

മുന്നിലെ ബൈക്കിന്റെ  പുറകിലിരിക്കുന്നവന്റെ തോളത്തു മഹാബലിയുടെ കുട മാത്രം പോകുന്നു..... 

അവിടായിരുന്നെങ്കില്‍ എന്ന ചിന്തക്ക്  അറിഞ്ഞുകൊണ്ട് ആവര്‍ത്തനങ്ങളോ ... 

അവിടത്തെ  പുഞ്ചിരിക്കു പക്ഷെ   ഭയത്തിന്റെ അകമ്പടി... 

ഓണം തന്നെ ഓര്‍മയാണ്..അതില്‍ തന്നെ അഴകളവുകള്‍ നടത്തുന്നത്  മനുഷ്യസഹജമായ ഒരു സംതൃപ്തി തേടലാകാം   ...ലോകത്ത് ആദ്യം ആഘോഷിച്ച  ഓണം മുതല്‍ ഓരോ മനസ്സും തൊടുത്ത നെടുവീര്‍പ്പുകളുടെ ജാമ്യത്തില്‍ അവസാനിക്കാത്ത ഓണച്ചിന്തകള്‍ 

.ഈ തിരുവോണത്തിന്  അമ്മയൊരുക്കുന്ന  സദ്യ  ഈ വിചാരങ്ങള്‍ക്ക് കൂടിയാകട്ടെ...

ആദ്യ ഓണം ആഘോഷിക്കുന്ന മകള്‍ ഊര്‍മിളയോടൊപ്പം .
സന്തോഷത്തോടെ...
എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...